Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Sep 9, 2016

ചില പരിസ്ഥിതി ചിന്തകള്‍ ..





 മല ഇടിച്ച് കല്ലെടുത്ത്
പുഴ തുരന്ന്മണ്ണെടുത്ത് 
കാട് വെട്ടി നഗരമാക്കി
മാനം മുട്ടും ഫ്ലാറ്റ് കെട്ടി
പത്താം നിലയിലെ ഹാളിലെ 
വട്ടമേശാ സമ്മേളനത്തില്‍
ഏസിയുടെ കുളിരിലിരുന്ന്
കെന്റക്കി ചിക്കന്കടിച്ചു പറിച്ച്
കൊക്കോകോള വലിച്ചു കുടിച്ച്
ഓസോണ്പാളിയുടെ വിള്ളലിനെയും
ആഗോള താപനത്തിന്റെ
കെടുതികളെയും കുറിച്ച്
ഉച്ചൈസ്ഥരം ചര്ച്ച ചെയ്യുന്നു
ഹൈടെക്ക് ബുദ്ധിജീവികൾ. 
-----------------------------------------
(2016- സെപ്റ്റംബര്‍ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)




Apr 6, 2013

'ഉരുകിയൊലിക്കുന്ന വേനലിലൂടെ..'


ഉമ്മച്ചി ബാത്ത്‌റൂമില്‍ കയറിയ തക്കംനോക്കി  മെല്ലെ അടുക്കളവാതിലിലൂടെ പുറത്തു കടന്ന് കാര്‍ പോര്‍ച്ചിന്റെ തൂണില്‍ ചാരിവെച്ചിരുന്ന സൈക്കിളുമെടുത്തു ഗേറ്റില്‍ എത്തിയതും എവിടെനിന്നോ പൊട്ടിവീണപോലെ ഇക്കപ്പാടെ വീടിന്റെ ഉമ്മറത്ത്‌ അസ്മതാത്ത, എന്റെ പരുങ്ങല്‍ കണ്ടിട്ടാണെന്ന് തോന്നുന്നു കത്തുന്നൊരുനോട്ടവും കുത്തനെ ഒരു ചോദ്യവും..
"എങ്ങോട്ടാടീ പതിവില്ലാതെ ഈ നട്ടുച്ചക്ക്? 
മൂന്നരക്കാണോ മൂപ്പത്തിക്ക് നട്ടുച്ചയെന്ന ചിന്തയോടൊപ്പം കാര്യം  തുറന്നു പറയണോ എന്നൊരു നിമിഷം ശങ്കിച്ചു..അല്ലെങ്കിലിപ്പോ പറഞ്ഞാലെന്താ കുഴപ്പമെന്ന് അടുത്തനിമിഷം തന്നെ മറിച്ചും തോന്നി .

Dec 27, 2012

അങ്ങിനെ എന്‍റെ ബ്ലോഗിലും കള്ളന്‍ കേറിയേയ്..


ഡിസംബര്‍ എക്സാമിന്റെ കാറും കോളുമൊഴിഞ്ഞശേഷം  സമാധാനമായി കഴിഞ്ഞ ദിവസം ജിമെയില്‍ തുറന്നപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആ മെയില്‍  വാര്‍ത്ത  കണ്ടത്, കണ്ണും നട്ട് കാത്തിരുന്നിട്ടും എന്‍റെ ചിപ്പിയിലെ  സാഗര്‍ ഏലിയാസ്‌ റീ ലോഡഡ്‌ എന്ന മുത്ത്‌  ഒരാള്‍ കട്ടോണ്ട്  പോയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത, ഓരോരോ തോന്നലുകളെക്കുറിച്ച് ഇടയ്ക്കിടെ നമ്മോട് പറയാറുള്ള ഈ ബ്ലോഗ്‌ മോഷ്ടാവിനെ എനിക്ക് കാട്ടിത്തന്നത് , വാസുവേട്ടന് ബഹുത് ബഹുത് ശുക്രിയാ ..നാലഞ്ചു ദിവസമായി ഇക്കാര്യം കണ്ടെത്തിയിട്ടെങ്കിലും അത് എന്റെ പോസ്റ്റാണെന്നും ഡിലിറ്റ്‌ ചെയ്യാനും പറഞ്ഞ് ഒരു കമ്മന്റ്

May 27, 2012

അണ്ണാറക്കണ്ണനും അതിനെക്കൊണ്ട് ആവുന്നതും.

    
                           "കാര്‍ട്ടൂണ്‍ മല്‍സരം ഫൈനല്‍ റൗണ്ടിലേക്കുള്ള വിജയികള്‍ !!"
എന്റെ വര നൌഷാദ്ക്കാടെ കാര്‍ട്ടൂണ്‍ കാപ്ഷന്‍ മത്സരത്തെക്കുറിച്ച് അറിയാത്ത ബൂലോകര്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം ഇല്ലാതെയല്ല എന്റെ  ഈ സാഹസം . അണ്ണാറക്കണ്ണനും അതിനെക്കൊണ്ടാവുന്നതും എന്ന് പറഞ്ഞപോലെ ഇതുവരെ അറിയാത്ത ഏതെങ്കിലും ഓണം കേറാ മൂലയിലുള്ള  ഒന്നുരണ്ടു പേരെങ്കിലും ഇതോണ്ട് അറിഞ്ഞെങ്കിലോ.! മാത്രോമല്ല എന്റെ ഉമ്മച്ചി പറഞ്ഞപോലെ ഞമ്മള്‍ അതായത് ഞാന്‍ എന്തോ കുദുറത്തിനാല്‍ ഇതിലെ പതിനെട്ടു പേരില്‍ ഒരാളായി സ്ഥാനം പിടിച്ചിട്ടും ഉണ്ടേയ് !പക്ഷേ.. എനിക്ക് വോട്ട് ചെയ്യണമെന്ന് പറയാനൊന്നുമല്ലാട്ടോ ഞാനിത് വീണ്ടും ഇവിടെ എടുത്തു പോസ്റ്റിയത്. നൌഷാദ്ക്കാനെ സോപ്പടിച്ചു സമ്മാനം ചുളുവില്‍ നേടിയെടുക്കുക എന്ന ഉദ്ദേശവും ഒരു ലവലേശം എന്റെ മനസ്സിന്റെ നാലയലത്ത്പോലും വന്നിട്ടുമില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വല്ലതും തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമായി കൂട്ടിക്കൊളീം.
 ഇത്രേം സമ്മാനങ്ങളും മറ്റും ബൂലോകത്തെ കുറെ പേര്‍ക്ക് വാരിക്കോരിക്കൊടുത്തു   പുണ്യം നേടാനൊന്നുമായിരിക്കില്ല ഈ മത്സരം സംഘടിപ്പിച്ചവരുടെ ഉദ്ദേശം എന്നാണെനിക്കു തോന്നിയത്, തങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യമാണ് മുഖ്യ ലക്ഷ്യമെന്ന് ഉറപ്പിച്ചുതന്നെ പറയാമെന്നും തോന്നുന്നു. അപ്പൊ അതിനു വേണ്ടി നമ്മുടെ വകയും ചെറിയൊരു ശ്രമം. അത്രേയുള്ളൂ  , പിന്നെ ഈ നിക്കാഹിലേക്കുള്ള വഴികൊണ്ട് ചെലപ്പോ നുമ്മക്കും എന്തെങ്കിലും പ്രയോജനം ഭാവിയില്‍ ഉണ്ടായെങ്കിലോ..എത്..?
വോട്ടിന്റെ കാര്യത്തില്‍ എനിക്ക് പറയാനുള്ളത് 'പതിനെട്ടു കമ്മന്റുകളും വായിച്ചുനോക്കി മനസ്സില്‍ നല്ലതെന്നു തോന്നിയതിനു ഒരു വോട്ട് ..അത്രേ വേണ്ടൂ'.എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാവുന്നത് എന്റെ കമ്മന്‍റ് ആവണെ എന്ന് പ്രാര്‍ഥിക്കുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ അല്ലെ ,പിന്നെ ഒരു സമ്മാനമൊക്കെ കിട്ടുകഎന്നു വെച്ചാല്‍ പെരുത്ത്‌ സന്തോഷമുള്ള കാര്യവും അല്ലെ !

ഇന്ന്  ഈ ഒരൊറ്റ ദിവസം കൂടിയെ ഈ മത്സരം അവസാനിക്കാനുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സില്‍ കുറിക്കണേ ..അപ്പൊ ഇനിയും വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ഒട്ടും മടിച്ചു നില്‍ക്കാതെ താഴെ ലിങ്കില്‍ ക്ലിക്കി കേറി ഇഷ്ടപ്പെട്ട കമ്മന്റിനു ഒരു വോട്ട്‌ ചെയ്തോളീം.

http://way2nikah.com/poll.php

ഒരു രഹസ്യ അറിയിപ്പ് : എനിക്ക് വോട്ട് ചെയ്തവര്‍ക്ക് വിതരണം ചെയ്യാനായി ഒരു ചെമ്പ് ഉണ്ണിയപ്പം റെഡിയാക്കി വെച്ചിട്ടുണ്ട് , സംഗതി രഹസ്യമായി അറിയിക്കുന്നവര്‍ക്ക് രഹസ്യമായി തന്നെ പാര്‍സല്‍ ചെയ്യുന്നതാണ് , സംഗതികള്‍ പരമ രഹസ്യമായിരിക്കണം .



http://way2nikah.com/poll.php                         

Feb 25, 2012

" അപ്പൊ ഞമ്മളിവിടെ നിക്കണോ അതോ.. ! "

ഇക്കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍  ഓടിപ്പോയ പോക്കിന്‍റെ ആ ഒരു സ്പീഡ്‌ കാണുമ്പോള്‍ അഞ്ചെട്ട് മാസം മുമ്പ്  തുടങ്ങി വെച്ച എന്‍റെ പ്രിയപ്പെട്ട സൈനുവിനെക്കുറിച്ചുള്ള കഥയുടെ എഴുത്ത് ഒടുവില്‍  എവിടെ ചെന്ന് നില്‍ക്കുമെന്നോ; അതെഴുതിത്തീരാന്‍ ഇനി എത്ര കാലം പിടിക്കുമെന്നോ   ഒരെത്തും പിടിയും കിട്ടുന്നില്ലെന്‍റെ പ്രിയപ്പെട്ടോരെ..
സെപ്തംബര്‍ എട്ടാം തീയ്യതി ഒരു ഓണപ്പോസ്റ്റ്‌ തട്ടിക്കൂട്ടിയിട്ട് ഒരുപ്പോക്ക്പോയതാണ് നമ്മളിവിടെനിന്ന്  പിന്നെ ഓണവും നോമ്പും, പെരുന്നാളുകളും താത്തമാരുടെ കല്യാണങ്ങളും, നാലഞ്ചു ഹര്‍ത്താല്‍ ഉത്സവങ്ങളും, ക്രിസ്തുമസ്സും എക്സാമും  അതിന്നിടയില്‍ ഉപ്പാടെയും മറ്റു പ്രിയപ്പെട്ടവരുടെയും നാട്ടിലേക്കുള്ള വരവും എല്ലാം കൂടി കൂട്ടിക്കുഴഞ്ഞു കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊടിപൂരം തന്നെയായിരുന്നു, ശെരിക്കും അടിച്ചുപൊളിച്ചു ആര്‍മ്മാദിച്ചെന്നു തന്നെപറയണം. 

 (ജെപി അങ്കിളിനോടൊപ്പം ഞാനും ചുന്നയും)
ആഗസ്റ്റ്‌ അവസാനം നോമ്പ് പെരുന്നാള്‍ അതുകഴിയുമ്പോഴേക്കും ഓണവും എത്തി, പിന്നെ വിദേശങ്ങളില്‍ പലയിടങ്ങളിലായി ജോലിചെയ്യുന്ന നസിമാമ, അമിക്കാ, ഇക്കപ്പ, ലാലപ്പ, ഹബിക്ക, സിനിമാമി,ആദിമോന്‍, അലിക്ക തുടങ്ങിയവര്‍ ഓരോരുത്തരായി എത്തിച്ചേരാന്‍ തുടങ്ങി, ഉപ്പ വന്നത് സെപ്തംബര്‍ ഇരുപത്തിമൂന്നിന്, അന്ന് വെള്ളിയാഴ്ച ആയിരുന്നതോണ്ട് സ്കൂള്‍മുടക്കിതന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങളൊരു ഘോഷയാത്രയായി പോയി കൂട്ടിക്കൊണ്ടു വന്നു,   അതിന്‍റെ പിറ്റേന്നു ഇക്കപ്പാടെ മോള്‍ അസ്മതാതാടെ കല്യാണം, അതിന്റെ വിരുന്നും സല്‍ക്കാരങ്ങളുമായി നീങ്ങുന്നതിന്നിടയില്‍ നവംബര്‍ ആദ്യത്തില്‍ വല്യപെരുന്നാളെത്തി, പെരുന്നാള്‍ കഴിഞ്ഞ ഉടനെ 11-11-11ന് നസ്മിതാതാടെ കല്യാണം, 

 (നസ്മിതാതാടെ നിക്കാഹ്)
 പിന്നെ കുറച്ചു ദിവസങ്ങളിലായി അതിന്‍റെ ആരവങ്ങള്‍, അതിന്നിടയില്‍ പുതിയ വീട്ടിലേക്കുള്ള താമസമാറ്റം, ദിവസേനയെന്നോണം കടപ്പുറസന്ദര്‍ശനം, ഫാന്റസി പാര്‍ക്ക്, മലമ്പുഴ, ആനക്കോട്ട തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങളിലേക്ക് യാത്ര, അതോടൊപ്പം ഞങ്ങള്‍ കുടുംബ സമേതം തൃശൂര്‍ പോയി ജെ.പി അങ്കിളിനെയും ആന്റിയേയും സന്ദര്‍ശിച്ചിരുന്നു, മറ്റു ചിലരെ കാണണം; കാട്ടാം എന്നൊക്കെ ഉപ്പ പറഞ്ഞിരുന്നെങ്കിലും സംഗതി നടന്നില്ല, ആ രണ്ടു മൂന്നുമാസം ആഘോഷങ്ങളും സന്തോഷങ്ങളുമായി  എന്തൊക്കെയൊരു  ബഹളേര്‍ന്നു! 

(ഗുരുവായൂര്‍ ആനക്കോട്ട)
നവമ്പര്‍ അവസാനത്തോടെ ആര്‍മാദങ്ങളുടെ കൊടിയിറങ്ങാന്‍ തുടങ്ങി, കല്യാണങ്ങള്‍ കൂടാന്‍  എത്തിയ പ്രിയപ്പെട്ടവര്‍ മനസ്സില്‍ നൊമ്പരപ്പൊട്ടുകള്‍ ബാക്കിവെച്ചുകൊണ്ട് മടങ്ങിത്തുടങ്ങി, ഒടുവില്‍  ഡിസംബര്‍ മൂന്നിന് ഉപ്പയും, ജനുവരി ഇരുപതിന് അലിക്കായും (നസ്മിതാതാടെ കേട്യോന്‍ - അഥവാ ഞങ്ങടെ അളിയന്‍ - മൂപ്പര്‍ക്ക് ഇക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടം, പിന്നെ രഹസ്യമായി പറഞ്ഞാല്‍ സ്വന്തം ഒരു ഉടപ്പിറന്നോന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കും അതുതന്നെ സന്തോഷം) കൂടി പോയതോടെ കളിക്കളം കാലിയായി, സ്കൂളീ പോവാനും ടീച്ചര്‍മാരുടെ വഴക്ക് കേള്‍ക്കാനും നേനാടെ ജന്മം  പിന്നെയും ബാക്കിയായെന്നു ചുരുക്കം, ഉപ്പാനെ യാത്രയയച്ചുവന്ന ചുന്നക്കുട്ടി അന്നുമുഴുവാന്‍ വല്യവായിലെ നിലവിളിയായിരുന്നു, അവള്‍ കുട്ടിയായതോണ്ട് വിഷമവും സങ്കടോം കരഞ്ഞു തീര്‍ത്തു ,നമ്മള്‍ പിന്നെ പന്ത്രണ്ടു വയസ്സൊക്കെ കഴിഞ്ഞ വല്യ കുട്ടിയായില്ലേ ,സങ്കടം വന്നാല്‍ കരയുന്നതൊക്കെ കുറച്ചിലാണല്ലോ! അതോണ്ട് ഞാന്‍ ഒരാളെയും യാത്രയയക്കാന്‍ പോയേ ഇല്ല, കുറച്ചു ദിവസം വാല്ലാത്ത മൂഡോഫില്‍ അങ്ങ്പോയി ,അതിന്നിടയില്‍ സ്കൂളില്‍ സ്കൌട്ട്  യൂണിറ്റിലും ചേര്‍ന്നു, അത്ര തന്നെ.

                                                    (ചുന്ന ഫാന്റസി പാര്‍ക്കില്‍ )
പൂരോം  വെടിക്കെട്ടും എല്ലാം കഴിഞ്ഞ് പൂരപ്പറമ്പില്‍ ബാക്കിയായ അമിട്ട്കുറ്റി പോലെ ഒറ്റക്കായപ്പോഴാണ് മാസങ്ങള്‍ക്ക്മുമ്പ് തുടങ്ങി വെച്ച ആ കഥ  ഒഴിവു കിട്ടുന്നതിന്നനുസരിച്ചു എഴുതിത്തീര്‍ക്കാമെന്നൊരു ഉള്‍വിളി ഉണ്ടായത്, പക്ഷെ സാധനം പൊടിതട്ടിയെടുത്ത് ഒരാവര്‍ത്തി വായിച്ചപ്പോള്‍ എവിടെയൊക്കെയോ കല്ലുകടിക്കുന്ന പോലെ ഒരു തോന്നല്‍ , എഴുതിയതൊന്നും മനസ്സിനങ്ങോട്ടു തൃപ്തമാകാത്തപോലെ ഒരിത്, അതിപ്പോ തോന്നാന്‍ കാരണമെന്താണെന്ന്‌ വെച്ചാല്‍ കഴിഞ്ഞ നവംബറില്‍ സ്കൂള്‍ തലത്തില്‍ നടന്ന ഒരു കഥാരചനാപഠനക്യാമ്പില്‍ പങ്കെടുത്തത്കൊണ്ടാണെന്നാണ് എന്‍റെ വിശ്വാസം, ഒരു കഥ പറയുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഒരു കഥക്ക് വേണ്ടുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും മറ്റും അങ്ങിങ്ങ് തൊട്ടും തൊടാതെയും എന്തൊക്കെയോ മനസ്സിലാക്കിയതോടെ പണ്ട് മര്‍മ്മാണി വൈദ്യര്‍ പശുവിനെ തല്ലാന്‍ പോയ പോലെയായി കാര്യങ്ങള്‍, ഇതുവരെ എഴുതിവെച്ചതോന്നും കഥയെന്ന സാധനത്തിന്‍റെ നാലയലത്തുപോലും എത്തിയിട്ടില്ലെന്ന തോന്നല്‍ മനസ്സിലങ്ങനെ കറങ്ങിയടിച്ചു നടക്കുന്നു.
ഇനിയിപ്പോ അതിന്നു പരിഹാരമായി ഒരൊറ്റ വഴിയെ ഞാന്‍ കാണുന്നുള്ളൂ , വായീ വന്നത് കോതക്ക് പാട്ടെന്ന് പറഞ്ഞ പോലെ മനസ്സില്‍ തോന്നിയത് തോന്നിയപോലെ എഴുതി കണ്ണും പൂട്ടി അങ്ങോട്ട്‌ കീച്ചുകതന്നെ, വരുന്നെടത്ത് വെച്ച് കാണാം അല്ല പിന്നെ! ഏതായാലും എക്സാം കഴിയട്ടെ ,എങ്കിലേ ശെരിക്കും ഒരു ഒരു ഇത് കിട്ടൂ.. ആരൊക്കെ എന്തൊക്കെ ഈ ബൂലോകത്ത് എഴുതിവേക്കുന്നു? സന്തോഷ്‌ പാണ്ടിയുടെ സിനിമയും പാട്ടും വരെ സഹിച്ചില്ലേ നമ്മള്‍? അതിലും വലുതൊന്നും ആവാന്‍ വഴിയില്ല ഇത് എന്നാണെന്റെയൊരു വിശ്വാസം, എന്റെ വിശ്വാസം എന്നെ  രക്ഷിച്ചാല്‍ മതിയായിരുന്നു.
(ആനക്കോട്ടയായി മാറിയ പുന്നത്തൂര്‍ കോട്ട, ദൂര ദൃശ്യം)
 എന്റെ കഥയുടെ തുടക്കവും അതിലെ മറ്റൊരു ഭാഗവും ഞാനിവിടെ കുറിക്കാം , കഥ ഇങ്ങനെയൊക്കെ തന്നെ പറഞ്ഞാല്‍ മതിയോയെന്നകാര്യം  അറിയുന്നവര്‍ ഒന്നറിയിക്കണേ..
തുടക്കം : “ഇയ്യറിഞ്ഞാ വിശേഷം?  ഒളിച്ചുപോയ നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ മോളെ!”
ഓസ്സാത്തി പാത്തുത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മാട് പറയുന്നത് കേട്ടത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു."
ഇടയിലെ ചെറിയൊരു പേരഗ്രാഫ് : "രാത്രി, പതിവ് സമയം കഴിഞ്ഞിട്ടുംഎനിക്കെന്തോ തീരെ ഉറക്കം വന്നില്ല പുറത്തെ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന മിന്നലോളികള്‍  കര്‍ട്ടനു പിറകിലെ ജനല്‍ ഗ്ലാസുകളില്‍ തട്ടി ചിന്നിച്ചിതറുന്നു, ദൂരെ ദിക്കുകളില്‍ നിന്നും മേഘഗര്‍ജനത്തിന്‍റെ മാറ്റൊലികള്‍, പുറത്തു മഴയുടെ ആരവം കൂടിവരുന്നതറിഞ്ഞപ്പോള്‍  സൈനു വീണ്ടും എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി."
ഇങ്ങനെയോക്കെയാണ്‌  സംഗതികളുടെ കിടപ്പ് , ഈ ശൈലി പഴയതാണെന്നു തോന്നുന്നുണ്ടോ? എന്തായാലും കാര്യങ്ങള്‍ തുറന്നുപറയണേ.
ഇപ്പോ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നിയ  ഒരുകാര്യം ഞാന്‍ പറയട്ടെ കൊറേ കാലമായല്ലോ നീയ്യീ ഒടുക്കത്തെ കഥയുടെ കാര്യം പറയാന്‍  തുടങ്ങീട്ട്! എന്ത് പണ്ടാറായാലും വേണ്ടില്ല ,ഒന്ന് പോസ്റ്റ്‌ ചെയ്ത് തൊലക്കെന്റെ പെണ്ണേ എന്നല്ലേ ? എനിക്കറിയാം നിങ്ങള്‍ക്കെന്നല്ല എനിക്ക് തന്നെ സ്വയം ചൊറിഞ്ഞുവരുന്നുണ്ട് ഇങ്ങനെ ഓരോന്ന് പറയുമ്പോള്‍.
അതോണ്ട് ഇനിയും വെച്ച് താമസിപ്പിക്കുന്നത് ഒരുനെലക്കും ശെരിയല്ല എന്നതിനാല്‍ മാര്‍ച്ച് 8 നു എക്സാമിന്റെ കൊടിയിറങ്ങിയാല്‍ ഉടനെ സൈനുവിന്റെ കഥയുമായി ഞാനെത്തും, ഇന്ഷാഅള്ള എത്തിയിരിക്കും, ഇത് കുറുപ്പിന്‍റെ ഉറപ്പല്ല ബൂലോകത്തു വാഴും നേനാടെ ഉറപ്പാണ്..
ജസ്റ്റ്‌ റിമമ്പര്‍ ദാറ്റ്‌..., വെയിറ്റ് ആന്‍ഡ്‌ സീ..
(ഒടുവില്‍ ശ്രീകണ്ടന്‍ നായര്‍ സ്റ്റൈലില്‍ ഒരു ഗുഡ് ബൈ )

May 10, 2011

"ഓ!അബ്സാര്‍,എന്‍റെ പ്രിയപ്പെട്ട അബ്സാര്‍ "

പ്രിയപ്പെട്ടവരേ , ഇത് വരെ ഞാനീ ബ്ലോഗില്‍ പറഞ്ഞിരുന്നതെല്ലാം നര്‍മ്മരസമുള്ള   കൊച്ചു കൊച്ചു  വര്‍ത്തമാനങ്ങളായിരുന്നു എന്നാല്‍ ഇത് കുറച്ചു കാര്യഗൗരവമുള്ള ഒരു പോസ്റ്റാണ്, എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി വായിച്ച ഒരു പോസ്റ്റിനെ കുറിച്ചാണ്, എന്‍റെ കുഞ്ഞിപ്പ ബഷീര്‍ വെള്ളറക്കാടിന്‍റെ "ബഷീറിയന്‍ നുറുങ്ങുകള്‍" എന്ന ബ്ലോഗില്‍ 2008 ആഗസ്റ്റില്‍ പോസ്റ്റിയ "അബ്‌സാര്‍ എന്ന നക്ഷത്രം" എന്‍റെ ഉപ്പച്ചി കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ തൊഴിയൂര്‍.കോം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്ക് റീ പോസ്റ്റ്‌ ചെയ്തപ്പോള്‍  ലിങ്ക്  അയച്ചുതന്നാണ് ഞാന്‍ വായിച്ചത്, അതുവഴി എനിക്ക് പ്രിയങ്കരനായി മാറിയ അബ്സാറിന്‍റെ രചനകളും ആ പ്രതിഭയെക്കുറിച്ചുള്ള അവലോകനങ്ങളും കൂടി  വായിച്ചതോടെ പൊലിഞ്ഞുപോയ ആ അപൂര്‍വ്വ നക്ഷത്രത്തെ ഓര്‍ത്ത് എന്‍റെ മനസ്സ് കുറെയേറെ നൊമ്പരപ്പെട്ടു, ഈ കൊച്ചു പ്രതിഭയെക്കുറിച്ച് ബൂലോകത്തെ തൊണ്ണൂറു ശതമാനം പേരും വായിച്ചിരിക്കും എന്നറിയാം എന്നാലും ലക്ഷങ്ങളില്‍ ഒരാളായി അത്ഭുതത്തോടെ മാത്രം നോക്കിക്കണാവുന്ന പ്രിയപ്പെട്ട അബ്സാറിനെക്കുറിച്ച് എനിക്ക് പറയാനുള്ളതും കൂടി ഇവിടെ കുറിക്കണമെന്ന് തോന്നി, ഇന്നും ആ മഹത്പ്രതിഭയെകുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളിലെ വിങ്ങലിനു കനം കൂടുന്നതായി അനുഭവപ്പെടുന്നുവെങ്കില്‍ ആ കൊച്ചു ദാര്‍ശനികനെ പതിമൂന്നു വയസ്സുവരെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ ദുഃഖം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
                                 (അബ്സാറിന്റെ മണിദീപം എന്ന കൃതിയുടെ പ്രകാശന ചടങ്ങ്)
തൃശൂര്‍ ജില്ലയില്‍ ഗുരുവയൂരിന്നടുത്തു മുല്ലശ്ശേരിയില്‍ മഞ്ഞിയില്‍ അബ്ദുല്‍ അസീസ്ക്ക സുബൈറത്ത ദമ്പതികളുടെ മകനായി ജനിച്ച അബ്സാര്‍ ചെറുപ്പം മുതലേ ദാര്‍ശനിക ചിന്തകളുടെ ലോകത്തിലൂടെയാണ് വിഹരിച്ചിരുന്നത്.പൂക്കളേയും പുഴകളേയും സ്നേഹിച്ച പ്രകൃതിയെക്കുറിച്ച്‌ അഗാധമായി ചിന്തിച്ച പതിമൂന്നിന്റെ ചെറുപ്പം അപ്രസക്തമാക്കുന്ന രചനാവൈഭവം പ്രകടിപ്പിച്ച കുരുന്ന്‌ പ്രതിഭ,പക്ഷെ നേരത്തെ തന്നെ എഴുത്ത്‌ നിര്‍ത്തി അവനോളം സ്നേഹിച്ച പുഴയുടെ കുത്തൊഴുക്കില്‍ 2003 ജൂണ്‍ 26ന്‌ നിശബ്ദമായി ലയിച്ചു തീരുകയായിരുന്നു.

'നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌,പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല'
പതിമൂന്നാം വയസ്സില്‍ പൊലിഞ്ഞുപോയ ആകുഞ്ഞു മഹാന്‍റെ മഹത് വചനങ്ങളില്‍ ഒന്ന് മാത്രമാണിത്. അബ്‌സാര്‍ എന്ന പദത്തിന്റെ അര്‍ഥം തന്നെ ദാര്‍ശനികന്‍എന്നാണല്ലോ!.

എന്റെ ദുഖം കൊണ്ടീമേഘങ്ങളൊക്കെ കറുത്തു
എന്റെ വേദനകൊണ്ടീ പൂക്കളൊക്കെ ചോന്നു,
എന്റെ നെടുവീര്‍പ്പു പോലെയിക്കാറ്റ്
കണ്ണീര്‍ പോലെയി ത്തേന്‍ മഴ
പുഞ്ചിരിപോലെ നിലാവ്.
........................................
"മരണം" എന്ന കവിതയിലെ ചില വരികള്‍ ..
പൂര്‍ണ്ണമായി  വായിക്കാന്‍ ഇവിടെ  ക്ലിക്കാം

അബ്‌സാര്‍ ഈ ലോകത്ത് നിന്ന്‌ വിടപറഞ്ഞത്‌ 26 ജൂണ്‍ 2003 ലാണ്‌, പതിമൂന്ന്‌ വയസ്സ് കാരനായ ഈ പ്രതിഭ ജൂണ്‍ 26 ന്‌ കാലത്ത്‌ സ്‌കൂള്‍ അസംബ്‌ളിയില്‍ വെച്ച്‌ 'അടുത്ത നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെ കുറിച്ച്‌ 'പ്രഭാഷണം നടത്തിയിരുന്നു,( ഇവിടെ ക്ലിക്കിയാല്‍ വായിക്കാം) അത്‌ റെക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല, പക്ഷെ വിടപറയുന്നതിന്റെ 40 ദിവസം മുമ്പ്‌ മദ്രസ്സയില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കേള്‍ക്കാനാവും.
കൂടാതെ വളരെ വിചിത്രമായി തോന്നിയേക്കാവുന്ന അബ്‌സാറിന്റെ ഒരുവിലയിരുത്തല്‍ വായിക്കുമ്പോള്‍ (ദൈവത്തിനുചരിത്രമോ ഇവിടെ വായിക്കാം) ഇതൊരു പതിമൂന്നുകാരന്‍ പറഞ്ഞു വെച്ചതോ എന്ന് അത്ഭുതം തോന്നുന്നതിന് ആരെയും കുറ്റപ്പെടുത്താനാവില്ല.
2003 ജൂണ്‍ 26 ന്‌ അബ്‌സാറിന്റെ ഊഴമായിരുന്നു, മാസങ്ങളോളം തന്‍റെ ഉള്ളത്തിലിട്ടു വെട്ടിത്തിരുത്തി ആറ്റിക്കുറുക്കി യെടുത്ത ആ  പ്രഭാഷണം അന്ന്‌കാലത്ത്‌ തന്റെ വിദ്യാലയത്തേയും അധ്യാപകരേയും സഹപാഠികളേയും സാക്ഷിയാക്കി സ്‌കൂള്‍ അസംബ്ലിയില്‍ അബ്‌സാര്‍ അവതരിപ്പിച്ചത്രേ. ലോകത്തോട്‌ തനിക്ക്‌ പറയാനുള്ള വസ്വിയത്ത്‌ നിര്‍വഹിച്ചു ആ കൊച്ചു മഹാന്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞു പോയി,  ഈ ഒരു പ്രഭാഷണം നടത്താന്‍ മാത്രമായിരുന്നുവോ അബ്സാര്‍ എന്ന നക്ഷത്രത്തെ ഉടയോന്‍ ഈഭൂമിയിലേക്ക്‌ അയച്ചത്?

ഓ! അബ്സാര്‍ എന്‍റെ പ്രിയപ്പെട്ട അബ്സാര്‍ ..
നിന്നെ ഓര്‍ക്കുമ്പോള്‍ , നിന്നെക്കുറിച്ചു ഒരുവാക്ക് കേള്‍ക്കുമ്പോള്‍, അര വാക്ക് കുറിക്കുമ്പോള്‍ മനസ്സില്‍ വിങ്ങലുകളും കണ്‍കോണുകളില്‍ നീര്‍ കണങ്ങളും അടക്കാന്‍ കഴിയുന്നില്ലെന്‍റെ കുഞ്ഞു സോദരാ..
നീ ഇവിടെ ഉപേക്ഷിച്ചുപോയ പൂക്കള്‍ വിടരാന്‍ മടിക്കുന്നതും അവക്ക് മണം നനഷ്ടമായതും ഞാനറിയുന്നു....
നിന്റെ കൂട്ടുകാരായി പാറിപ്പറന്നു കലപില കൂട്ടിയിരുന്ന കിളികള്‍ ഇപ്പോള്‍ ചിലക്കാതെ ഒറ്റക്കൊമ്പില്‍ മൌനമായിരിക്കുന്നത് ഞാന്‍ കാണുന്നു .. ,
കളകളാരവം പൊഴിച്ചിരുന്ന പുഴപോലും ഇന്ന് നിശ്ശബ്ദമായാണ് ഒഴുകുന്നതെന്നെനിക്ക് തോന്നിപ്പോവുന്നു..
ഏഴാം സ്വര്‍ഗത്തിന്‍റെ പൂന്തോപ്പിലിരുന്നു ഒരു  കൊച്ചു കിളിവാതിലിലൂടെ നീ എല്ലാം നോക്കി കാണുന്നുണ്ടാവാം..എങ്കിലും നിന്‍റെ വേര്‍പ്പാട് സൃഷ്ടിച്ച ഏകാന്തതയുടെ ആഴം,  നിന്നെ സ്നേഹിച്ചവരുടെ, നിന്‍റെ പ്രിയപ്പെട്ടവരുടെ സങ്കടം..അതിന്നും നികത്താനാവാത്ത ഒന്നായി ഇവിടെബാക്കി കിടക്കുന്നു അബ്സാര്‍..നിന്‍റെ നനുത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍  കരളില്‍ നിന്നും പറിച്ചെടുത്ത ഒരു കൊച്ചു പനിനീര്‍ പൂ ചേര്‍ത്തുവെച്ചുകൊണ്ട്  ഈ വരികള്‍ അര്‍പ്പിക്കട്ടെ..
         ഒരു പതിമൂന്ന് വയസുകാരന്‍ ഈ ലോകത്തെ നോക്കി കാണുന്നതിന്റെ മിഴിവാര്‍ന്ന ചിത്രം
How injust is this world,
How ungrateful is the human race,
Lest they knew themselves
They would recognize the lord
And then be purified at hearts. "
ഈ ലോകത്തിന്റെ കാപട്യത്തില്‍ മനം നൊന്ത്‌ ആ കുഞ്ഞു പ്രതിഭ കുറിച്ച വരികള്‍ കാണുക ..
"അത്ഭുതങ്ങളുടെ ലോകമാണുമ്മാ..
ദൈവത്തിന്റെ അധികാരങ്ങള്‍ അത്ഭുതങ്ങള്‍ക്ക്‌
പങ്കുവെയ്‌ക്കുന്ന കാലമാണ്‌വരുന്നത്‌
ഇളം മനസ്സുള്ളവര്‍
മരിച്ച്‌ പോകുന്നതാണുമ്മാ നല്ലത്‌"
 അബ്സാറെന്ന ഒരു മഹത്‌ പ്രതിഭക്ക് ജന്മം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച ആ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.
അബ്സാറിന്റെ  പിതാവ് അസീസ്‌ക്ക തന്റെ മഞ്ഞിയില്‍ എന്ന ബ്ലോഗില്‍ ചേര്‍ത്ത ഒരു  രചനകാണുക ..
പൂമരം ആദ്യം കായ്‌ചതും കനിയായി നിന്നതും
മധുരമുള്ള ഓര്‍മ്മയാണ്‌.
പിന്നെയും പൂത്തു
പിന്നെയും കായ്‌ചു
ആദ്യത്തെ കനി പാകം വന്നു
പരിമളം പരത്തി


പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ..

മകന്റെ  കബര്‍ സന്ദര്‍ശിച്ചപിതാവിനുണ്ടായ അനുഭവം താഴെ 

"തുരുമ്പെടുത്ത ശ്‌മശാനവാതില്‍ മെല്ലെ തള്ളിത്തുറന്നു.
'നിങ്ങള്‍ക്ക്‌ സമാധാനം അടുത്ത നാളില്‍ എന്റെ ഊഴം'
കൊച്ചുപ്രായത്തില്‍ പഠിച്ച വാചകം ഉരുവിട്ടു.
വെണ്ണക്കല്‍ ഫലകത്തില്‍ അവന്റെ പൂര്‍ണ്ണ നാമം
അഥവ പേരിന്റെ വാല്‍‌ കഷ്‌ണമായി എന്റെ പേരും
കണ്ണുകള്‍ തറച്ചു നിന്നത് അവിടെയാണ്‌."
അസീസ്ക്ക ബഷീര്‍ കുഞ്ഞിപ്പാടെ ബ്ലോഗില്‍ "അബ്സാര്‍ എന്ന നക്ഷത്രം" എന്ന പോസ്റ്റിനു എഴുതിയ ഒരു കമ്മന്റ് താഴെ ..
Manjiyil said...
അബ്‌സാര്‍ ഈ ലോകത്ത്‌ നിന്ന്‌ വിടവാങ്ങിയെന്നത്‌ സത്യമാണ്‌.പക്ഷെ പിതാവും പുത്രനും ഇപ്പോഴും സംഗമിക്കുകയും സംവദിക്കുകയും ചെയ്‌ത്‌ കൊണ്ടേയിരിക്കുന്നു എന്നതും സത്യമാണ്‌..
06 AUGUST, 2008
ഈ  പോസ്റ്റു പ്രസിദ്ധീകരിക്കാന്‍ അനുമതിതേടിയപ്പോള്‍  അസ്സീസ്ക്ക അയച്ച മറുപടി താഴെ വായിക്കാം 
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..
ഇമെയില്‍ സന്ദേശം കിട്ടി.സന്തോഷം .
അബ്‌സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുവട്ടം കൂടെ പച്ചപിടിപ്പിച്ചു എന്നെഴുതാന്‍ കഴിയുകയില്ല. കാരണം അതെന്നും പച്ചപിടിച്ച് കിടക്കുകയാണ്‌.
അബ്‌സാറിന്റെ വേര്‍പാടില്‍ എത്രമാത്രം വേദനിക്കുന്നുണ്ടാകാം .
എന്നത് കാല്‍പനികതമാത്രമാണ്‌.
അബ്‌സാറിന്റെ വേര്‍പാടിന്റെ മൂന്നാം നാള്‍ സംഘടിപ്പിക്കപ്പെട്ട അനുസ്‌മരണ ചടങ്ങില്‍ സൂചിപ്പിച്ചത് ആവര്‍ത്തിക്കട്ടെ.
നമ്മുടെ ഗ്രാമത്തിന്റെ നാലുപേര്‍ അപകടത്തില്‍ പെട്ടങ്കിലും മൂന്ന്‌ പേര്‍ രക്ഷപ്പെട്ടു.ഒരാള്‍ മാത്രം രക്ഷപ്പെട്ടില്ല.എന്ന് പറയുമ്പോള്‍ ഇവിടെ ദുരന്തം ഒന്നും നടന്നിട്ടില്ല. അവരുടെ മക്കള്‍ രക്ഷപ്പെട്ടു എന്റെ മോന്‍ രക്ഷപ്പെട്ടില്ല.എന്ന് പറയുന്നതാണ്‌ മഹാ ദുരന്തം .
ഞങ്ങളുടെ വീട് ഉയര്‍ന്ന പ്രദേശത്താണ്‌ മുല്ലശ്ശേരി കുന്ന് എന്നാണ്‌ സ്ഥലത്തിന്റെ കൃത്യമായ പേര്‍ .ഏകദേശം അര കിലോമീറ്റര്‍ ദൂരത്ത്‌ ഒരു കുന്നിന്‍ പുറത്താണ്‌ പറമ്പന്‍ തളി ശിവ ക്ഷേത്രം .ഒരു ദിവസം അബ്‌സാര്‍ പറയുന്നു.
ഉപ്പാ ഞാനും ആ കാണുന്നകുന്നും ഒരേ ഉയരത്താണ്‌. എന്താ 'ആച്ചീ' നീ പറയുന്നത് അത് എത്ര ഉയരത്താണെന്ന് നിനക്കറിയോ.നീ ഇവിടെ ഒരുപാട്‌ ദൂരെ നില്‍ക്കുന്നത് കൊണ്ട് ഒരു വലിയ ഉയരം നിനക്കൊപ്പമായി തോന്നുകയാണ്‌. "യെസ് ഇതു തന്നെയാണുപ്പാ ഞാന്‍ പറയാന്‍ പോകുന്നതും .ഒരു വസ്‌തുവില്‍ നിന്നും അകലും തോറും അതിന്റെ വലിപ്പം ചെറുതായി തോന്നുകയും അടുക്കും തോറും അതിന്റെ യഥാര്‍ഥ വലിപ്പവും ആകാരവും ബോധ്യപ്പെടുകയും ചെയ്യും" .
ചുരുക്കത്തില്‍ ദൈവത്തില്‍ നിന്ന് അകലുന്നവരാണ്‌ അഹങ്കാരികള്‍ കാരണം മേല്‍ പറഞ്ഞ സൂത്രവാക്യം തന്നെ.
ഗള്‍ഫ് ടൈംസ്‌ സഹ പത്രാധിപര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു.സര്‍ അബ്‌സാര്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണ്‌.ദാര്‍ശനികന്‍ എന്നാണെന്ന് മറുപടി കൊടുത്തപ്പോള്‍ അത്ഭുതം കൂറിയ നിശബ്‌ദത ഒരുമിനിറ്റോളം നീണ്ടു നിന്നു.
വലിയ താല്‍പര്യത്തോടെയുള്ള അന്വേഷണം വായിച്ചപ്പോള്‍ ചിലത് കുറിച്ചു.ചുരുക്കട്ടെ ഭാവുകങ്ങള്‍ ...
സ്നേഹത്തോടെ പ്രാര്‍ഥനയോടെ
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍.
അബ്സാറിനെ കുറിച്ച് കൂടുതല്‍  അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി .
കടപ്പാട് :ഈ പോസ്റ്റിലെ പല ഭാഗങ്ങളും മണിദീപം തെളിയുന്നു എന്ന ബ്ലോഗില്‍ നിന്നും എടുത്തു ചേര്‍ത്തിട്ടുള്ളതാണ്.
കൂടാതെ  ഈ പോസ്റ്റിന്റെ സാങ്കേതിക കാര്യങ്ങളില്‍ എന്റെ മാമിമാരും ഉപ്പയും താത്തയും കുറെ സഹായങ്ങള്‍ ചെയ്തുതന്നിട്ടുണ്ട് ,അവര്‍ക്കും നന്ദി .

Nov 24, 2010

"ബഹുത്ത് ശുക്ക്രിയ"

ഈ ചിപ്പി ഇവിടെ  തുറക്കുമ്പോള്‍ ഇത്രക്കങ്ങോട്ടു ഞാന്‍ പ്രതീക്ഷിച്ചില്ലാട്ടോ.. ബൂലോകക്കൂട്ടം ഇങ്ങിനെ മനസ്സ് തുറന്നൊരു വരവേല്‍പ്പ് നടത്തുമെന്ന് സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ കരുതിയില്ല , എന്‍റെ ചിപ്പിയില്‍ വന്നെത്തി ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും നല്‍കിയ പ്രിയപ്പെട്ട നിങ്ങള്‍ക്ക് അവിടെ നന്ദി, അല്ലെങ്കില്‍ സന്തോഷം എന്നൊരു കുറിപ്പെഴുതി 
അവസാനിപ്പിക്കുന്നത് ശെരിയല്ല എന്ന് മനസ്സ് 
പറഞ്ഞു,  ഞാനത് കേട്ടു , അനുസരിക്കുന്നു  അത്രേയുള്ളൂ..മാത്രോമല്ല എന്തിലും ഒരു വ്യത്യസ്ഥതയും  പുതുമയും വേണമെന്ന പക്ഷക്കരിയാണ് ഞാന്‍ ...!
ഇനി കാര്യത്തിലേക്ക് കടക്കാം .. ഈ  ബൂലോകമെന്ന ബാലികേറാ മലയിലേക്ക്  കയറാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും  എനിക്ക് വഴി ഒരുക്കിത്തന്ന എന്‍റെ പ്രിയപ്പെട്ട ഉപ്പാട് തന്നെ ഞാന്‍ ആദ്യം നന്ദി രേഖപ്പെടുത്തട്ടെ , അതോടൊപ്പം ഒരു ക്ഷമാപണവും കൂടി.. എന്തെന്ന് വെച്ചാല്‍  എന്‍റെ പോസ്റ്റില്‍ ഉപ്പാക്ക് ജാഡയാണെന്നു എഴുതേണ്ടി വന്നതിന് ,ഒന്നാലോചിച്ചാല്‍  അത്  എങ്ങിനെ എഴുതാതിരിക്കും എന്നൊരു മറുചിന്ത ഇത് എഴുതുമ്പോഴും  ഉള്ളില്‍ മുട്ടിതിരിയുന്നു,  അല്ലെങ്കില്‍ നിങ്ങളുതന്നെ പറ വിശന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ല എന്ന് പറഞ്ഞപോലെ മോള്‍ക്ക്‌ ഞാനൊരു ബ്ലോഗുണ്ടാക്കിതരാം നീ വരയ്ക്കുന്ന ചിത്രങ്ങളും എഴുതുന്ന കഥകളും  മറ്റും അതില്‍ പോസ്റ്റാം എന്നൊക്കെ പറഞ്ഞു മനുഷ്യനെ മോഹിപ്പിച്ച് അത് നാളെയാകട്ടെ മറ്റന്നാളാകട്ടെ നോമ്പ് കയ്യട്ടെ പെരുന്നാള്‍ കഴിയട്ടെ.. ഓണം വരട്ടെ വിഷു കഴിയട്ടെ...കൂടുതലെന്തിനു പറയുന്നു  അങ്ങിനെ അങ്ങിനെ സംഭവം  നീട്ടിവലിക്കാന്‍ നൂറു നൂറു കാരണളായിരുന്നു മൂപ്പര്‍ക്ക്. ഒടുവില്‍ പറഞ്ഞത് ഹജ്ജു പെരുന്നാളുകൂടി ഒന്നങ്ങോട്ടു കഴിഞ്ഞോട്ടെ എന്നാണു അത് കഴിഞ്ഞിട്ടും ചങ്കരന്‍ തെങ്ങേല്‍ തന്നെ.. .അതോടെ എനിക്ക് ഒരു കാര്യം ബോധ്യമായി ഇനി കോഴിക്ക് മുലവരുന്ന കാലത്തേ ഉപ്പ ഉണ്ടാക്കുന്ന ബ്ലോഗ് കാണാന്‍ യോഗമുണ്ടാവൂ എന്ന് , അതുകൊണ്ടാണ്  അനസ്ക്കാനെ വിരട്ടിയും വഴിതടഞ്ഞും ഈ ബ്ലോഗ് ഈ കോലത്തില്‍ ആക്കി എടുത്തതും  ,  ഇത്തിരി പ്രയാസപ്പെട്ടാണെങ്കിലും  മലയാളം ടൈപ്പുചെയ്യാന്‍ പഠിച്ചതും..അതുകൊണ്ട് അടുത്ത നന്ദി ആ മൂത്താപ്പാടെ മോനിരിക്കട്ടെ..
പിന്നെ  എന്‍റെ ആരോഗ്യപരവും, നിലനില്‍പ്പിന് വളരെ അത്യന്താപെക്ഷിതവുമായൊരു മുന്നറിയിപ്പ്..  ഉപ്പയും ഉമ്മയും സമ്മതിക്കാതെ ഇങ്ങിനെ ഒരു സംരംഭം എനിക്കാവില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, അത് കൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ തായ്‌ക്കുലങ്ങളെ ഞാന്‍ തള്ളിപ്പറയുന്ന പ്രശ്നമില്ല എന്നത് ഇവിടെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച്കൊള്ളുന്നു.. നിങ്ങളും ഒന്നാലോചിച്ചു നോക്ക് ഇലക്കും മുള്ളിനും കേടില്ലാത്തവിധം അവരെ ഒന്ന് സുഖിപ്പിച്ചു നിറുത്തുന്നതല്ലേ എന്ത്കൊണ്ടും നല്ലത്!  പിന്നെ ഉമ്മാടെ വക വാണിംഗ് ഇപ്പോള്‍തന്നെ ഇടയ്ക്കിടെ  കിട്ടുന്നുണ്ട്‌  "നീ ബ്ലോഗും ഫേസ്ബുക്കുമൊക്കെയായി ഉഴപ്പി നടന്നോ.. എക്സാം റിസള്‍ട്ട്‌ വരുമ്പോള്‍ അറിയാം കാക്ക മലര്‍ന്നു പറക്ക്വോ ചെരിഞ്ഞു പറക്ക്വോ എന്നൊക്കെ.. അതിനു നിന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ഇതിനൊക്കെ വളം വെച്ച് തരുന്ന നിന്‍റെ ബാപ്പാനെ ആദ്യം പറയണം..നീ നിന്‍റെ താത്തമാരെ കണ്ടു പടിക്കെന്‍റെ മോളെ " എന്നതാണ് ആ മുന്നറിയിപ്പ്
ഈ കാക്കയെ കുറിച്ചുള്ള പരാമര്‍ശം  എന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ പരീക്ഷാ സീസണില്‍ ബാലരമ ചൂടോടെ വായിച്ചുകൊണ്ടിരുന്ന എന്നോടായി എല്ലാ മാതൃകാമാതാക്കളെയും പോലെ എന്‍റെ ഉമ്മയും പറഞ്ഞു " നേനാ..നീയീ ബാലരമ ബൈഹാര്‍ട്ട് ആക്കാനിരിക്കാതെ  പരീക്ഷക്ക് എന്തെങ്കിലും എടുത്തുവെച്ചു പടിക്കാന്‍ നോക്കെടി" എന്ന്, അത് കേട്ടതും എന്തോ എന്‍റെ വിവരക്കേടെന്നു പറയാലോ ഏതോ ഒരു ആവേശത്തിന് ഞാന്‍ പറഞ്ഞു ഈ എക്സാമില്‍ എന്നല്ല ഇനി വരുന്ന എല്ലാ എക്സാമുകളിലും ഞാന്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സയില്ലെങ്കില്‍ നിങ്ങള്‍ക്ക് കാക്ക മലര്‍ന്നു പറക്കുന്നത് കാണാമെന്ന്.. അതോടെ ഞാന്‍ പുലിവാല് പിടിച്ച പോലെയായി ..ഉമ്മയും താത്തമാരും വേണ്ടപ്പെട്ടവരും എന്ന് വേണ്ട എന്‍റെ ഇളയ സഹോദരി ചുന്നക്കുട്ടി വരെ അതില്‍ കേറി പിടിച്ചു നടക്കുകായിപ്പോള്‍, ഈ ബ്ലോഗിലെ ഉപ്പാടെ കമ്മന്റിലും അതിന്‍റെ ഒരു മണം എനിക്ക് കിട്ടി  ..ഏതു ഗ്രഹണം പിടിച്ച നേരത്താവോ എനിക്ക് അങ്ങിനെ പറയാന്‍ തോന്നിയത് , ഇനി ഇപ്പൊ അതോര്‍ത്തു കുന്തിച്ചിരുന്നിട്ടു  കാര്യമില്ലല്ലോ!  എക്സാമിലെങ്ങാനം മുങ്ങിപ്പോയാല്‍ ഉള്ള മാനം കപ്പല് കയറിയത് തന്നെ .. വരാനുള്ളത് വന്ന് കാലില്‍ ചുറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ഇനിപ്പോ വരുന്നേടത്തു വെച്ച് കാണാം .അല്ല പിന്നെ...
(ഉപ്പയും,ഉമ്മയും..പണ്ടത്തെ..ഒരു..ഫോട്ടോ)
                        (നസ്മിതാത്ത രണ്ടാം വയസ്സ്)                                                                                                                                                                         
കാക്കയെങ്ങാനും മലര്‍ന്നു പറന്നാല്‍...എന്റെമ്മോ അത് ആലോചിക്കാന്‍ കൂടി എനിക്ക് വയ്യായേ...എങ്കിലും അങ്ങിനെ സംഭവിക്കില്ലെന്നുള്ള ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്.. ഇനി വീണ്ടും വിഷയത്തിലേക്ക് വരാം ...അടുത്ത കാര്യപരിപാടി എനിക്ക് കമ്മന്റിയ ഓരോരുത്തര്‍ക്കായുള്ള മറുപടിയും നന്ദി പ്രകാശനവുമാണ്...
അതിനു മുമ്പ് ഒരു ഷോര്‍ട്ട്  ബ്രേക്ക്‌....കാരണം ഇത് ഇങ്ങിനെ       നീട്ടി പ്പരത്തിക്കൊണ്ടു പോയാല്‍ ആര്‍ക്കായാലും ഒക്കാനിക്കാന്‍ വരുമെന്ന് അനുഭവങ്ങളിലൂടെ എനിക്കറിയാം...സൊ, അടുത്ത എപ്പിസോഡില്‍  ഈ ശുക്ക്രിയ തുടരാം...അതുമായി വരും വരെ വിടപറയുന്നു ...നിങ്ങളുടെ സ്വന്തം...
നേനാ സിദ്ധീഖ്.

LinkWithin

Related Posts Plugin for WordPress, Blogger...